വലിയതുറ: ട്യൂഷന് കഴിഞ്ഞ് മടങ്ങവേ ടീച്ചറുടെ സ്വര്‍ണ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്ന കേസിലെ മൂന്നു പേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് ഇളവുങ്കല്‍ വീട്ടില്‍ നന്ദു (19) , കോന്നി ചിറ്റാര്‍ പടിഞ്ഞാറേ തെരുവ് വീട്ടില്‍ അദ്വൈത് (19) , പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
18ന് രാത്രി വള്ളക്കടവ് ഗാന്ധി നഗറില്‍ ട്യൂഷന് പഠിപ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയ്യാമൂല സ്വദേശി കുമാരി ഷീലയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ച് കടന്നത്. അഞ്ചുഗ്രാം തൂക്കും വരുന്ന മാല ചാലയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റു. ലഭിച്ചപണം ഉപയോഗിച്ചു ഐ ഫോണു കൾ വാങ്ങിയശേഷം പ്രതികള്‍ തൃപ്പുണിത്തുറയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ടീച്ചര്‍ വാഹനത്തിന്റെ നമ്പര്‍ മനസിലാക്കിയിരുന്നതും സ്വര്‍ണ കടയില്‍ പ്രതികൾ തിരിച്ചറിയല്‍ രേഖ നല്കിയതും പോലീസിന്റെ ദൗത്യം എളുപ്പത്തിലാക്കി.
പോലീസ് സ്വര്‍ണക്കടയിലെത്തി മാല കണ്ടെടുത്തു. പ്രതികൾ കുറ്റകൃത്യം ചെയ്യുന്നതിനായി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരെയും 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.